തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വിജയ്ക്ക് വൻ സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ താരത്തെ കാണാൻ എത്തിച്ചേർന്നത്. വിജയ് വരുന്നുവെന്നറിഞ്ഞ രാവിലെ മുതൽ ആളുകൾ വിമാനത്താവളത്തിലേക്ക് ഒഴുകുകയായിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളാണ് തിരുവനന്തപുരത്ത് വച്ച് ചിത്രീകരിക്കുന്നത്. കേരളത്തിലെ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലൊകും ചിത്രീകരണം.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഒരു ലൊക്കേഷനാണ്. മൂവായിരത്തോളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ വച്ചാകും ഇവിടെയുള്ള രംഗം ചിത്രീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളമാകും മറ്റൊരു ലൊക്കേഷൻ. നേരത്തെ ക്ലൈമാക്സ് ശ്രീലങ്കയിൽ ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് അത് കേരളത്തിലേക്കു മാറ്റുകയായിരുന്നു. ഇതാദ്യമായാണ് ഒരു വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. എട്ടു വർഷത്തിനു ശേഷം കേരളത്തിൽ ചിത്രീകരിക്കുന്ന വിജയ് ചിത്രം കൂടിയാണ് ‘ഗോട്ട്’.
ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാകും വിജയ് എത്തുക. ഇതിൽ പ്രായമായ വിജയ്യെയും ഇരുപതുകാരനായ വിജയ്യെയും കാണാം. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക. അതേസമയം, ഹോളിവുഡ് സിനിമകളായ ജെമിനി മാൻ, ഡിബി കൂപ്പർ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ‘ഗോട്ട്’ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
വിജയ്യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗദരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭു ദേവ, അജ്മൽ അമീർ, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.യുവൻ ശങ്കർ രാജയാണ് സംഗീതം. സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്. നേരത്തെ വിർച്വൽ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങൾ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്യും സംവിധായകനും അമേരിക്ക സന്ദർശിച്ചത് വാർത്തയായിരുന്നു.