തിരുവനന്തപുരം: വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ദളപതി വിജയ് കേരളത്തിലെത്തുന്നു. തലസ്ഥാനത്ത് മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലാകും ചിത്രീകരണം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി 18ന് വിജയ് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളമാകും ലൊക്കേഷനാകുമെന്നാണ് വിവരം. മൂവായിരത്തോളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ വച്ചാകും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ രംഗം ചിത്രീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ക്ലൈമാക്സ് ശ്രീലങ്കയിൽ ചിത്രീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കേരളത്തിലേക്കു മാറ്റുകയായിരുന്നു. ഇതാദ്യമായാണ് ഒരു വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. എട്ടു വർഷത്തിനു ശേഷം കേരളത്തിൽ ചിത്രീകരിക്കുന്ന വിജയ് ചിത്രം കൂടിയാണ് ‘ഗോട്ട്’.
ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാകും വിജയ് എത്തുക. ഇതിൽ പ്രായമായ വിജയ്യെയും ഇരുപതുകാരനായ വിജയ്യെയും കാണാം. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക. വിജയ്യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗദരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭു ദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.