വാഷിംഗ്ടൺ ഡിസി: നിരോധിത ക്ലസ്റ്റർ ബോംബുകൾ യുക്രെയ്നു നല്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും യുക്രെയ്ന് അത് ആവശ്യമാണെന്ന് ബൈഡൻ പറഞ്ഞു. “സിഎൻഎൻ’ ന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.
താൻ എടുത്തതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു അത്. സഖ്യകക്ഷികളുമായും അമേരിക്കയുടെ സുഹൃത്ത് രാജ്യങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. യുക്രെയ്ന്റെ ആയുധങ്ങൾ തീർന്നിരിക്കുന്നു. റഷ്യയ്ക്കെതിരായ പ്രത്യാക്രമണത്തിന് കീവിന് ആയുധം ആവശ്യമാണെന്നും ബൈഡൻ പറഞ്ഞു. ജനനാശത്തിനു കാരണമായേക്കാവുന്ന ക്ലസ്റ്റർ ബോംബുകളുടെ കാര്യത്തിൽ മനുഷ്യാവകാശ സംഘടനകൾ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, റഷ്യയെ തോൽപ്പിക്കാൻ ഈ ആയുധങ്ങൾ വേണ്ടിവരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. വലിയ പീരങ്കിയിൽനിന്നു പ്രയോഗിക്കാവുന്ന ക്ലസ്റ്റർ ബോംബുകളാവും നല്കുക. ചെന്നു വീഴുന്ന സ്ഥലത്ത് ഒട്ടേറെ ചെറു ബോംബുകൾ വിതറുന്ന സംവിധാനമാണിത്. ഇവയിൽ ചിലതു പൊട്ടാറില്ല. പിന്നീട് ഇവ പൊട്ടി ആളുകൾ മ രിക്കാറുണ്ട്.
2008ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ ബ്രിട്ടനും ഫ്രാൻസും അടക്കം 120 രാജ്യങ്ങൾ ക്ലസ്റ്റർ ബോംബ് നിരോധിക്കുന്ന ഉടന്പടി യിൽ ഒപ്പുവച്ചിരുന്നു. എന്നാൽ അമേരിക്ക, റഷ്യ, യുക്രെയ്ൻ രാജ്യങ്ങൾ ഉടന്പടിയിൽ ചേർന്നില്ല. അതേസമയം, അമേരിക്കയിൽ ഇത്തരം ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു നിയമം പാസാക്കിയിട്ടുണ്ട്. യുക്രെയ്നുവേണ്ടി പ്രസിഡന്റ് ജോ ബൈഡനു നിയമം മറികടക്കാവുന്നതാണ്. റഷ്യയും യുക്രെയ്നും നിലവിൽ ഇത്തരം ആയുധങ്ങൾ വലിയതോതിൽ പ്രയോഗിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക യുക്രെയ്നുവേണ്ടി പ്രഖ്യാപിക്കുന്ന പുതിയ പാക്കേജിൽ റോക്കറ്റുകളും കവചിത വാഹനങ്ങളും ഉണ്ടാകുമെന്നാണു റിപ്പോർട്ട്. ഇതിനിടെ, യുക്രെയ്നു ക്ലസ്റ്റർ ബോംബുകൾ നല്കാനുള്ള നീക്കത്തെ എതിർക്കുന്നതായി ജർമൻ വിദേശകാര്യമന്ത്രി അന്നലേന ബേയർബോക് പറഞ്ഞു