വാഷിങ്ടൺ : യമനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. യമന്റെ തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സൈനിക നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. ‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന്’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.