വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പണം കണ്ടെത്താൻ 17കാരൻ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തി. 17കാരനായ നികിത കാസപ് എന്ന യുവാവാണ് പ്രസിഡന്റിനെ വധിക്കാനും യുഎസ് സർക്കാരിനെ അട്ടിമറിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഗൂഢാലോചന നടത്തിയത്.
തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായാണ് ഇയാൾ തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാസപ്പിനെതിരെ ഒൻപത് കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് കൊലപാതക കുറ്റങ്ങളും പ്രസിഡന്റിനെ കൊല ചെയ്യാൻ ഗൂഢാലോചന നടത്തിയ കുറ്റകൃത്യങ്ങളും അതിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 11നാണ് കാസപ്പ് മാതാപിതാക്കളെ കൊലപ്പെടുത്തുന്നത്. കാസപ്പിന്റെ അമ്മ ടാറ്റിയാന കാസപ്പിനെയും രണ്ടാനച്ഛൻ ഡൊണാൾഡ് മേയറെയും വെടിയേറ്റ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടാനച്ഛന്റെ എസ്യുവി മോഷ്ടിച്ചതിനും തോക്ക് കൈവശം വച്ചതിനുമാണ് കാസപ്പിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ചയായി കുട്ടി സ്കൂളിൽ പോകാത്തതിനെ തുടർന്ന് അധികൃതർ വീട് സന്ദർശിച്ചപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ മെയ് ഏഴിന് കോടതിയിൽ ഹാജരാക്കും.