ന്യൂയോര്‍ക്ക് : സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും സുനിത വില്യംസും ബുച്ച് വിൽമോറും .നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ ബഹിരാകാശനിലയത്തിലെയും തിരിച്ചുള്ള യാത്രയിലെയും അനുഭവങ്ങളും പങ്കുവച്ചു. 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം കഴിഞ്ഞ 18നു തിരിച്ചെത്തിയ ഇരുവരും 12 ദിവസത്തിനുശേഷമാണ് മാധ്യമങ്ങളോടു സംസാരിക്കുന്നത്. തിരികെ എത്തിയശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ശ്രമങ്ങളും ഇരുവരും പങ്കുവച്ചു.
തങ്ങളുടെ തിരിച്ചുവരവ് ബഹിരാകാശയാത്രയുടെ സുരക്ഷിതത്വം സംബന്ധിച്ച നാസയുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്. ബഹിരാകാശയാത്രയും ഗവേഷണവും സംബന്ധിച്ച വലിയ കാൽവയ്പും സ്റ്റാർലൈനർ വളരെ കാര്യശേഷിയുള്ള ബഹിരാകാശവാഹനമാണ്. ചില പോരായ്മകൾ പരിഹരിക്കാനുണ്ട്. അതു ഭാവിയിലെ ഗവേഷണങ്ങൾക്കു കരുത്തുപകരുമെന്നും സുനിത വില്യംസ് പറഞ്ഞു.
ബഹിരാകാശ ഗവേഷണങ്ങളുടെ സുവർണകാലമാണ് വരുന്നത്. തങ്ങളുടെ ദീർഘമായ ബഹിരാകാശവാസം വരുംകാല ഗവേഷകർക്കു ഗുണം ചെയ്യും. കൂടുതൽ കാലം ബഹിരാകാശത്തുകഴിയുമ്പോൾ മനുഷ്യശരീരത്തിൽ വരുന്ന മാറ്റങ്ങൾ പഠിക്കാൻ കഴിഞ്ഞു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെയുള്ള ഭാവിയാത്രകളിൽ ഇതു ഗുണം ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി.