വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാര്‍ഷികം ഇന്ന്. 2013 ല്‍ ഇതേ ദിവസമാണ് അര്‍ജന്റീനക്കാരനായ ജസ്വീറ്റ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഷികം പ്രമാണിച്ച് റോമില്‍ ഇന്ന് അവധിയാണ്.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് 88 കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആശുപത്രിയില്‍ ചികിത്സയിലാണ്. റോമിലെ ജമേലി ആശുപത്രിയില്‍ മാര്‍പാപ്പയുടെ വാസം 28 ദിവസം പിന്നിട്ടു. ചൊവ്വാഴ്ച രാത്രി മാര്‍പാപ്പ ശാന്തമായി വിശ്രമിച്ചതായി വത്തിക്കാന്‍ അറിയിച്ചു. പകല്‍ നോമ്പുകാല ധ്യാനത്തിലും ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.
മാര്‍പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മാർച്ച് 13 ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2013 മാർച്ച് 19 നാണ് ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേൽക്കുന്നത്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.