


തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല. ബജറ്റ് ചർച്ച നാളെയോടെ പൂർത്തിയാകുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യം ഇന്ന് നാളെയുമായിട്ട് ചർച്ച ചെയ്യുന്നതാണെന്നും അടിയന്തരപ്രമേയം അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഡയസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎമാര്‍ കൂട്ടം ചേര്‍ന്ന് പ്രതിഷേധിച്ചു.
സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാനുള്ള സൗകര്യം ഒരുക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഷെഡ്യൂളിൽ ഫിനാൻസ് ബില്ല് ഉണ്ടായിരുന്നില്ല. അതിനർത്ഥം നികുതി നിർദേശങ്ങൾ ഒന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല എന്നാണ്. നേരത്തെ വന്ന ഷെഡ്യൂളിൽ ധനബിൽ ഉണ്ടായിരുന്നില്ല. കർണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള ഒരു നിർദേശമാണ് പ്രഖ്യാപിച്ചത്. ഫയൽ നീക്കം വേഗത്തിൽ നടന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെന്ന് പിണറായി ചൂണ്ടിക്കാട്ടി.
കേരളത്തിൽ മദ്യം ഒഴുക്കുന്നതിന്റെ നയപരിപാടിയാണിതെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റിനകത്തുള്ള വിഷയം മാത്രമല്ല. കേരളത്തിൽ മദ്യം ഒഴുക്കാനുള്ള നീക്കമാണ്. ഭരണപക്ഷം എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.