ആലപ്പുഴ : 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനാണ് ഉദ്ഘാടനച്ചടങ്ങ്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും.
ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. ചുണ്ടന് വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.
നെഹ്റു ട്രോഫി ദൂരദർശനിൽ തത്സമയം
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേള ഇത്തവണയും ദൂരദർശനിലൂടെ തത്സമയം കാണാം. ഡി.ഡി. മലയാളം, ഡി.ഡി. സ്പോർട്സ് ചാനലിൽ ഉച്ചയ്ക്കു രണ്ടു മുതലാണ് തത്സമയ സംപ്രേഷണം. എട്ട് കാമറകളും എച്ച്.ഡി. ഒ.ബി വാനും ദൃക്സാക്ഷി വിവരണത്തിനായി ഒരുക്കിയിട്ടുണ്ട്. ഡിഡി നാഷണലിൽ ഹിന്ദി കമന്ററി നൽകുന്നത് ആലപ്പുഴ സ്വദേശി സന്തോഷി റാണി സാഹ. ദൃക്സാക്ഷി വിവരണം ഇംഗ്ലീഷില്‍ നല്‍കുന്നത് എജി ജോർജ്, ചെറിയാൻ അലക്സാണ്ടർ എന്നിവരാണ്. മലയാളത്തിൽ ഹരികുമാർ വാല്ലേത്ത്, ജോ ജോസഫ് തായങ്കരി, കെ.എസ്, വിജയനാഥ് എന്നിവർ കമന്ററി നൽകും.