തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷന് കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തന്‍ ഉദാഹരണമെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷന് സാധ്യമാക്കിയ കേരളത്തില്‍ നഗരങ്ങളില്‍ 21344 ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തി. 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനുകളില്‍ മൂന്നിലൊന്നും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചു എന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. കെ സ്മാര്‍ട്ടിലൂടെ കേരളം ബഹുദൂരം മുന്നില്‍ സഞ്ചരിക്കുകയാണെന്ന ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം.
സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെ ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് കെ സ്മാര്ട്ടില് അവസമുള്ളത്. വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന സൗകര്യമാണ് കെ സ്മാര്‍ട്ട് തുറന്ന് നല്‍കുന്നത് എന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
വിവാഹ രജിസ്ട്രേഷനായി ഇനി വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നോ ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരേണ്ട ആവശ്യമോ ഇല്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്ട്ടില് സംവിധാനമുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മന്ത്രി എം ബി രാജേഷിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :-
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരണമെന്ന് പോലുമില്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്ട്ടില് സംവിധാനമുണ്ട്.
രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷന് സാധ്യമാക്കിയത് കെ സ്മാര്‍ട്ടിലൂടെ കേരളമാണ്. നഗരങ്ങളില്‍ 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനില്‍ 21344 ഉം ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തിയാണ് നടന്നിട്ടുള്ളത്. വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നില്ല. പ്രവാസികള്‍ക്ക് മാത്രമല്ല, നാട്ടില്‍ ജീവിക്കുന്നവര്‍ക്കും ഈ സേവനം ഏറെ പ്രയോജനപ്രദമാണ്. ഇതുള്‍പ്പെടെയുള്ള കെ സ്മാര്‍ട്ട് സേവനങ്ങളാണ് ഏപ്രില്‍ 10 മുതല്‍ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. കെ സ്മാര്‍ട്ടിലൂടെ കേരളം ഡബിള്‍ സ്മാര്ട്ടാവുകയാണ്.