


ചെന്നൈ : തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന നേതാവ് എം. തമ്പിദുരൈ. വിവിധ പാർട്ടികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ജനങ്ങൾ അണ്ണാ ഡിഎംകെ ഭരണത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. കാര്യങ്ങൾ ശുഭകരമാകുമെന്നാണ് പ്രതീക്ഷ. ഒന്ന് രണ്ട് ദിവത്തിനുള്ളിൽ തന്നെ ഊ കാര്യത്തിൽ തീരുമാനമുണ്ടാകും.’-തമ്പിദുരൈ പറഞ്ഞു.
“വിജയ്ക്ക് ജനങ്ങൾ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നൽകിയട്ടില്ല. അവർക്ക് ഇത് ഭൂരിപക്ഷത്തിലെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങളും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.’- തമ്പിദുരൈ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ടിവികെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 108 സീറ്റാണ് ടിവെകയ്ക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 57 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഡിഎംകെ സഖ്യത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതോടെ ടിവെകെയ്ക്ക് 113 പേരുടെ പിന്തുണ ആയി. അഞ്ച് പേരുടെ കൂടി പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.
സിപിഐഎം, സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയും വിജയ് തേടിയിട്ടുണ്ട്. ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരുന്നുണ്ട്.