വാഷിങ്ടൺ ഡിസി : വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്. വളരെ അടുത്തു നിന്നാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ രണ്ടുപേരാണെന്നാണ് നിഗമനം. ഇതിലൊരാളെ അറസ്റ്റ് ചെയ്തതായും വാര്‍ത്തകളുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ട വിവരം യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചു.
അതേസമയം സെമിറ്റിക് വിരുദ്ധ ഭീകരവാദമാണ് സംഭവത്തിന് പിന്നിലെന്ന് യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൻ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ വാഷിംഗ്ടണ്‍ ഡിസി പൊലീസ് സ്ഥലത്തെത്തി. മ്യൂസിയത്തിന് ചുറ്റുമുള്ള സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. സംഭവത്തിന്റെ സിസിടിവി ദ്യശ്യങ്ങളും പൊലീസ് തിരയുന്നുണ്ട്.