ടെൽ-അവീവ് : ശത്രുക്കളുടെ ഡ്രോണുകളെ വെടിവെച്ചിടാന്‍ ലേസര്‍ വെപ്പണ്‍ വിജയകരമായി ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ഇസ്രയേല്‍. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേല്‍ പുതിയ ആയുധമുറ പ്രയോഗിച്ചത്. ഇസ്രയേല്‍ വ്യോമസേനയുടെ ഏരിയല്‍ ഡിഫന്‍സ് അറേ, യുദ്ധ സാഹചര്യങ്ങളില്‍ ഒരു പ്രോട്ടോടൈപ്പ് ലേസര്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം വിന്യസിച്ചു.
ഇസ്രയേല്‍ ആസ്ഥാനമായുള്ള റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഹൈ എനര്‍ജി ലേസര്‍ വെപ്പണ്‍, ഡ്രോണുകള്‍ പോലുള്ള വ്യോമ ഭീഷണികളെ ലേസറിന്റെ സഹായത്തോടെ അനായാസം നശിപ്പിക്കാന്‍ സഹായിക്കും. പരമ്പരാഗത മിസൈല്‍ ഇന്റര്‍സെപ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമായി, ചെറുതും വിലകുറഞ്ഞതുമായ ആക്രമണങ്ങളെ കുറഞ്ഞ ചെലവില്‍ പ്രതിരോധിക്കാന്‍ ലേസര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം.
‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കൃന്ന യുദ്ധത്തില്‍ ഐഎഎഫ് ലേസര്‍ സംവിധാനങ്ങള്‍ പഠിക്കുകയും വിന്യസിക്കുകയും ചെയ്തു, ഇത് സാധാരണക്കാരുടെ ജീവന് രക്ഷിക്കുകയും പൊതുസ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യും- റഫാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിരോധ ഗവേഷണ വികസന ഡയറക്ടറേറ്റിന്റെ തലവനായ ബ്രിഗേഡിയര്‍ ജനറല്‍ യെഹൂദ എല്‍മകായസ്, പ്രോട്ടോടൈപ്പിന്റെ യുദ്ധഭൂമിയിലെ വിജയകരമായ ഉപയോഗം ‘യുദ്ധക്കളത്തിലെ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൈപവര്‍ ലേസര്‍ ഇന്റര്‍സെപ്ഷനുകള്‍’ ആയി അടയാളപ്പെടുത്തിയതായി പറഞ്ഞു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളില്‍ ലേസര്‍ വെപ്പണിന്റെ പ്രവര്‍ത്തനവും കാണാം. കുറഞ്ഞത് മൂന്ന് ഡ്രോണുകളെങ്കിലും വിജയകരമായി നിര്‍വീര്യമാക്കി. ഒരു വിഡിയോയില്‍ ലേസര്‍ ഒരു ഡ്രോണിന്റെ അഗ്രം ഫോക്കസിങ്ങിലൂടെ കത്തിക്കുകയും ഡ്രോണ്‍ നിലത്ത് വീഴുന്നതും കാണാം.