ജെറുസലേം : ഗാസയിൽ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. രണ്ടാം ഘട്ട സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ വീണ്ടും ആക്രമണം തുടങ്ങിയത്. ജനുവരി 19നു വെടി നിർത്തൽ വന്നതിനു ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കുട്ടികളടക്കം 44 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു ഇസ്രയേൽ വ്യക്തമാക്കി. ഗാസയിൽ ആക്രമണം പുനരാരംഭിച്ചെന്നു ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.
ഇസ്രയേൽ ഏകപക്ഷീയമായി വെടി നിർത്തൽ കരാർ ലംഘിച്ചതായി ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ നടപടിയെന്നും ഹമാസ് വ്യക്തമാക്കി.
ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നു ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.