തെഹ്റാൻ : ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു. 2015 ൽ ആണവ കരാറിൽ ചർച്ച നടത്തിയ മുൻ വിദേശകാര്യ മന്ത്രി കൂടിയാണ് അദ്ദേഹം. എന്നാൽ, സരിഫിന്റെ രാജി കത്ത് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്‍ ലഭിച്ചിട്ടും അദ്ദേഹം ഇതുവരെ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ലെന്ന് വാർത്ത ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
‘എനിക്കും എന്റെ കുടുംബത്തിനും ഭയാനകമായ അപമാനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു, എന്റെ 40 വര്‍ഷത്തെ സേവനത്തിലെ ഏറ്റവും കയ്പേറിയ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കാന്‍, ജുഡീഷ്യറി മേധാവി എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടന്‍ തന്നെ അത് അംഗീകരിച്ചു,’ ജവാദ് സരീഫ് എക്സിൽ കുറിച്ചു.
മസൂദ് പെസഷ്കിയാന് ഇറാന് പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് ജവാദ് സരീഫിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സരീഫ് രാജിവച്ചു. എന്നാല്‍ അതേ മാസവസാനം വീണ്ടും സ്ഥാനമേറ്റു. 2013 നും 2021 നും ഇടയിൽ മിതവാദി പ്രസിഡന്റ് ഹസ്സൻ റൂഹാനി സർക്കാരിന്റെ ഉന്നത നയതന്ത്രജ്ഞനായിരുന്നു സരിഫ്. 2015ലെ ആണവ കരാറിനായുള്ള ചര്‍ച്ചകളിലൂടെയാണ് അന്താരാഷ്ട്ര വേദികളില്‍ സരിഫ് പ്രശസ്തനായത്. മൂന്ന് വര്‍ഷത്തിന് ശേഷം, ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായപ്പോള്‍ അമേരിക്ക കരാറില്‍ നിന്ന് പിന്മാറുകയും ഇറാനുമേല്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കരാര്‍ അട്ടിമറിക്കപ്പെട്ടു.