ജറുസലേം : വടക്കൻ ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായെന്നു ഇസ്രയേൽ. ഹമാസിന്റെ ഉന്നത നേതാക്കളിൽ പലരേയും വധിച്ചതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. 16 വർഷങ്ങൾക്ക് ശേഷം ഹമാസിന് ഗാസയുടെ നിയന്ത്രണം പൂർണമായി നഷ്ടമായെന്നും മന്ത്രി വ്യക്തമാക്കി.
ഹമാസിന്റെ ഗാസയിലെ ഭരണ കേന്ദ്രം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ഹമാസിന്റെ സുപ്രധാന കേന്ദ്രങ്ങൾ ജനങ്ങൾ കൊള്ളയടിച്ചതായും മന്ത്രി അവകാശപ്പെട്ടു.
വടക്കൻ ഗാസയിൽ നിന്നു ഹമാസ് സംഘാംഗങ്ങളിൽ പലരും തെക്കോട്ട് പലയാനം ചെയ്യുകയാണ്. ഹമാസിന്റെ മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാസിമിനെ വധിച്ചു, ഹമാസിന്റെ മിസൈൽ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവർത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടു.
ഇസ്രയേൽ ടെലിവിഷൻ ചാനലുകളിലൂടെ പുറത്തു വിട്ട വീഡിയോയിലാണ് മന്ത്രിയുടെ അവകാശ വാദങ്ങൾ. ഇതിന്റെ തെളിവുകളൊന്നും പക്ഷേ അദ്ദേഹം പുറത്തു വിട്ടിട്ടില്ല.
അതിനിടെ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ പ്രവർത്തനം പൂർണമായി നിലച്ചതായി റിപ്പോർട്ടുകൾ. വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകുന്നു. മൃതദേഹങ്ങൾ മറവു ചെയ്യാൻ ഇസ്രയേൽ സൈന്യം അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. അടിയന്തര ചികിത്സ വേണ്ട 600ഓളം രോഗികൾ മരണ മുഖത്താണെന്നും റിപ്പോർട്ടുകളുണ്ട്.