പാരിസ് : മുതിർന്നവരായ മാറാ രോഗികൾക്ക് സ്വയം മരിക്കാനുള്ള അവകാശം നിയമവിധേയമാക്കുന്ന ബില്ലുമായി ഫ്രാൻസ്. ആദ്യ പടിയെന്നോണം ഫ്രാൻസ് പാർലമെന്റിലെ നാഷണൽ അസംബ്ലിയിൽ ബിൽ പാസായി. നാഷണൽ അസംബ്ലിയിലെ 305 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 199 പേർ എതിർത്തുവോട്ട് ചെയ്തു.
നിയമത്തില്‍ പറയുന്നതുപോലെയുള്ള സാഹചര്യങ്ങളിൽ ജീവിതം അവസാനിപ്പിക്കുന്നതിന് രോഗികൾക്ക് വൈദ്യസഹായം നൽകുന്നതാണ് ബില്‍. ബില്ലിനെ രാജ്യത്തെ യാഥാസ്ഥിതിക വിഭാഗം എതിര്‍ത്തപ്പോള്‍ സാഹോദര്യത്തിന്റെ പാതയിലെ ചുവടുവെപ്പ് എന്നാണ് ബില്ലിനെ ഫ്രഞ്ച് പ്രസിഡന്റ വിശേഷിപ്പിച്ചത്. അതേസമയം കൂടുതൽ ചർച്ചകൾക്കായി ഫ്രഞ്ച് സെനറ്റിലേക്ക് ബില്‍ അയയ്ക്കും. അവിടെയും പാസായാലെ നിയമം പ്രാബല്യത്തിലാകൂ. ഇതാകട്ടെ മാസങ്ങളേറെയെടുക്കുന്ന നടപടിയുമാണ്.
മാരകമായ രോഗങ്ങളുള്ളവർക്കും അതുമൂലം അനന്തമായ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കും മരിക്കാനുള്ള അവകാശം നൽകുന്ന നിയമങ്ങൾക്ക് 90 ശതമാനത്തിലധികം ഫ്രഞ്ച് ജനങ്ങളും അനുകൂലമാണെന്ന് അടുത്തിടെ നടന്ന സര്‍വേ ചൂണ്ടിക്കാട്ടിയിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ മാരകമായ മരുന്നുകൾ ഉപയോഗിച്ച് മരിക്കാന്‍ രോഗികളെ അനുവദിക്കുന്നതാണ് ബില്‍. സ്വയമോ അതിന് കഴിയാത്തവര്‍ക്ക് ഡോക്ടറുടെയോ നഴ്സിന്റെയോ സഹായം തേടാം.
മരിക്കാനുള്ള അവകാശം കൊടുക്കുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണങ്ങളാണ് ബില്ലിലുള്ളത്. 18 വയസ്സിന് മുകളിലായിരിക്കണം എന്നതാണ് ആദ്യ നിബന്ധന. മറ്റൊന്ന് ഫ്രഞ്ച് പൗരന്മാരായിരിക്കണം. രോഗിക്ക് ഗുരുതരവും ഭേദമാക്കാനാവാത്തതുമായ രോഗമുണ്ടെന്നും മറ്റുവഴികളില്ലാത്തതിനാല്‍ രോഗി മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മെഡിക്കൽ പ്രൊഫഷണലുകൾ സ്ഥിരീകരിക്കണം. അതേസമയം മാനസിക പ്രശ്നങ്ങളുള്ളവര്‍ക്കും അൽഷിമേഴ്സ് പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളുള്ളവര്‍ക്കും ഇതിന് കഴിയില്ല.