ഗാസ : ഇസ്രയേല്‍ സൈന്യം അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് രോഗികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. 450 ഓളം രോഗികളെ ഒഴിപ്പിച്ചെന്നും ചലനരഹിതരായ 120 പേരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഗാസയുടെ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ ബാര്‍ഷ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന ഇസ്രയേലിന്റെ വാദത്തെ അല്‍ശിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് സഖൗട്ട് നിരസിച്ചു.
തോക്കിന് മുനയിലായതിനാലാണ് ഒഴിഞ്ഞുപോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരായത്. വളരെ മോശം സാഹചര്യമാണുള്ളതെന്നും എല്ലാ ആശുപത്രി ജീവനക്കാരും ജീവന്‍പണയം വെച്ചാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ അവസ്ഥയിലുള്ളവലെ വിദഗ്ധ ചികിത്സക്കായി യൂറോപ്പിലേക്ക് കൊണ്ടുപോകുന്നതിനായുള്ള പട്ടിക നല്‍കിയെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഡയറക്ടര്‍ പറഞ്ഞു.
അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികളെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുമ്പോഴെല്ലാം അതിന് അവസരം ഒരുക്കിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.
തെക്കന്‍ ഗാസയിലെ ഖാന് യൂനിസ് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 28 പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളമെത്തിക്കുന്നതിനായി ഗാസയിലേക്ക് പ്രതിദിനം രണ്ട് ഇന്ധന ട്രക്കുകള്‍ ഇസ്രയേല്‍ അനുവദിക്കും. എന്നാല്‍ ഇത് പലപ്പോഴും പര്യാപ്തമല്ലാത്ത അവസ്ഥയാണ്.