


കൊച്ചി : അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വികസന സദസ് സർക്കാർ ചെലവിലെ പ്രചാരണ ധൂർത്താണ്. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനിരിക്കുന്നുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.
ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ബിജെപിക്ക് എതിരായി വാർത്തകൾ പുറത്തുവരുന്നു, സിപിഐഎമ്മും കരുതിയിരിക്കണമെന്നും വിഡി സതീശൻ മുന്നറിയിപ്പ് നൽകി. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് കയ്യുംകെട്ടി നോക്കിനിൽക്കുന്നു.
ലൈംഗികാരോപണം നേരിട്ട ഇത്രയധികം പേരെ സംരക്ഷിച്ച മുഖ്യമന്ത്രി രാജ്യത്ത് തന്നെ വേറെയില്ലെന്ന് സതീശന് നേരത്തെ വിമർശിച്ചിരുന്നു. ലൈംഗികാരോപണ വിധേയരെ മുഖ്യമന്ത്രി സംരക്ഷിച്ചു. എല്‍ഡിഎഫിലെ ഒരു എംഎല്‍എ ബലാത്സംഗ കേസ് പ്രതിയാണ്. ലൈംഗികാരോപണം നേരിട്ട രണ്ട് മന്ത്രിമാരാണ് മന്ത്രസഭയിലുള്ളത്. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ മുഖ്യമന്ത്രിക്ക് നേരെയാണ്.
സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും സതീശന് പറഞ്ഞു. സംഘ്പരിവാറിനെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സതീശന് ആരോപിച്ചു. സിപിഐഎമ്മിന്റേത് ഭൂരിപക്ഷ പ്രീണനമാണ്. അയ്യപ്പാ സംഗമത്തിന് യുഡിഎഫ് ഇല്ല. ശബരിമലയില്‍ പഴയ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും സതീശന് പറഞ്ഞു.