ഹോങ്കോങ്ങ് : സിംഗപ്പൂരിലും ഹോങ്കോങ്ങിലും പുതിയ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ നഗരത്തിലെ കോവിഡ്-19 നിരക്ക് ഇപ്പോൾ വളരെ ഉയർന്നതാണെന്ന് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞ ശ്വാസകോശ സംബന്ധമായ പരിശോധനകളുടെ കഴിഞ്ഞ വർഷം മുതൽ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. മേയ് മൂന്ന് വരെയുള്ള ആഴ്ചയിൽ 31 ഗുരുതര കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇപ്പോഴത്തെ ഈ തരംഗം കഴിഞ്ഞ രണ്ട് വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട അത്ര വലുതല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകൾ പറയുന്നത്. മലിനജലത്തിൽ കോവിഡ് വൈറസ് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഏഷ്യയിലെ മറ്റൊരു ജനസാന്ദ്രതയേറിയ നഗരമായ സിംഗപ്പൂരിലും കോവിഡ് കേസുകൾ വർധിക്കുന്നതായാണ് റിപ്പോർട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയിൽ കോവിഡ് കേസുകൾ മുൻ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വർധിച്ച് 14,200 ആയി. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 30 ശതമാനമാണ് വർധിച്ചത്. ജനങ്ങളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാൻ കാരണമെന്നാണ് സിംഗപ്പൂർ ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന.
ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചുവരികയാണ്. ജനങ്ങൾ ബൂസ്റ്റർ വാക്സിനുകൾ സ്വീകരിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അപകടസാധ്യത കൂടുതലുള്ളവർ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.