റിയാദ് : ഹജ്ജ് തീത്ഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും. ബുധന്‍ പകലോടെ മഴുവന്‍ തീര്‍ഥാടകരും മിനായില്‍ എത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് തുടക്കമായിരുന്നു. ഇവിടെനിന്ന് സുബ്ഹി നമസ്കാരത്തിനുശേഷം വ്യാഴം പുലര്‍ച്ചെ അറഫ സംഗമത്തിനായി നീങ്ങും. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും.
ഹജ്ജിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് അറഫ സംഗമം. നമിറാ പള്ളിയില്‍ വ്യാഴം പകല്‍ നടക്കുന്ന പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഹജ്ജ് വേളയില്‍ പ്രവാചകന് മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം. മലയാളമുള്‍പ്പടെ നിരവധി ഭാഷകളില്‍ തത്സമയ വിവര്‍ത്തനം ലഭ്യമാകും. ഉച്ചമുതല്‍ സൂര്യാസ്തമയം വരെയാണ് സംഗമം.
അറഫയില്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ സൂര്യാസ്തമയശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളി പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തും. അവിടെ ജംറയില്‍ കല്ലേറു കര്‍മം നിര്‍വഹിച്ച് മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ധവിരാമമാകും. വെള്ളിയാഴ്ച ഗള്‍ഫില്‍ ബലിപെരുന്നാളാണ്. തീര്‍ഥാടകര്‍ തുടര്‍ന്നുള്ള രണ്ടു ദിവസംകൂടി മിനായില്‍ ചെലവിട്ട് ബാക്കി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ചയാണ് കേരളത്തില്‍ ബലി പെരുന്നാള്‍.
മലയാളികളടക്കം ഇന്ത്യയില്‍നിന്നെത്തിയ 1,22,422 തീര്‍ഥാടകരെ ബുധന്‍ രാവിലെ മിനായില്‍ എത്തിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിച്ചു. കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 16,341 തീര്‍ഥാടകരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ആയിരത്തോളം പേരും ഹജ്ജിനെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 107 ഹജ്ജ് ഇന്‍സ്പെക്ടര്‍മാരും തീര്‍ഥാടകരെ അനുഗമിക്കുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മലയാളികളായ ഇരുപതോളംപേരെ നേരിട്ട് അറഫയില്‍ എത്തിക്കും. മൂന്നുപേര്‍ മരിച്ചു.