കൊച്ചി: നെഗറ്റിവ് റിവ്യൂകൾ സിനിമകളെ നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ ഹരജികളിൽ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിനിമ റിലീസ് ചെയ്തശേഷം ആദ്യ 48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്നതടക്കം നിർദേശിച്ചാണ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. റിവ്യൂ ബോംബിങ്ങിനെതിരെ പൊലീസിന് ഐപിസി പ്രകാരവും ഐ.ടി ആക്ട്, കോപ്പി റൈറ്റ് ആക്ട് എന്നിവ പ്രകാരവും നടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ സിനിമയെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂ ജനങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ച കോടതി സിനിമകൾ ഇപ്പോൾ വിജയിക്കുന്നുണ്ടല്ലോയെന്നും വാക്കാൽ അഭിപ്രായപ്പെട്ടു. റിപ്പോർട്ടിൽ സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹരജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി.
വ്ലോഗർമാർ സിനിമക്കുപിന്നിൽ പ്രവർത്തിക്കുന്നവരെയും അഭിനേതാക്കളെയും പരസ്യമായി അപമാനിക്കുന്ന രീതിയിലാണ് റിവ്യൂ നടത്തുന്നതെന്നും പണം നൽകാൻ തയാറാകാത്തവരുടെ സിനിമകൾക്കെതിരെ ബോധപൂർവമായ നെഗറ്റിവ് റിവ്യൂവും ഉണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിവ്യൂ ബോംബിങ്ങിനെ സംബന്ധിച്ച് പരാതി ഉന്നയിക്കാനായി സൈബർ സെല്ലിന്റെ കീഴിൽ പ്രത്യേക പോർട്ടൽ സ്ഥാപിക്കണമെന്നും എല്ലാ റിവ്യൂ സൈറ്റുകളും ബി.ഐ.എസ് സ്റ്റാൻഡേർഡ് പുലർത്തണമെന്നും നിർദേശമുണ്ട്. കഥ മുഴുവൻ പറഞ്ഞ് റിവ്യൂ നടത്താൻ അനുവദിക്കരുതെന്നും അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായ അവകാശത്തിന്റെ പരിധിയിൽനിന്ന് സമൂഹ മാധ്യമത്തിലൂടെയുള്ള സിനിമ റിവ്യൂ ഫലപ്രദമായി നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമ റിലീസ് ചെയ്ത ഉടനെയുള്ള റിവ്യൂകൾക്കെതിരെ സിനിമ മേഖലയിൽ നിന്ന് നിരവധി പേർ രംഗത്തെത്തിയിരുന്നു. മോശം റിവ്യൂ കാരണം ജനങ്ങൾ തിയ്യറ്ററിലേക്ക് വരുന്നില്ലെന്നും സിനിമ റിലീസ് ചെയ്ത ഉടനെയുള്ള റിവ്യൂ നിയന്ത്രിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ നല്ല സിനിമയെ നല്ലതാണെന്ന് പറയാറുണ്ടെന്നും സിനിമയിലെ പോസിറ്റീവ്സും നെഗറ്റീവ്സും പറഞ്ഞാണ് റിവ്യൂ ചെയ്യുന്നതെന്നുമാണ് വ്ലോഗർമാരുടെ നിലപാട്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത നാല് സിനിമകൾ 50 കോടിക്കും മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും 100 കോടിയും നേടിയിരുന്നു. ഇതിൽ വ്ലോഗർമാരുടെ പങ്ക് ചെറുതല്ലെന്നാണ് അവരുടെ വാദം.