കൊച്ചി: തന്റെ അമ്മ കഴിഞ്ഞ 13 വർഷമായി വാക്കുകളിലൂടെയും അല്ലാതെയും ഞങ്ങളോടു സംസാരിക്കുന്നതും സന്തോഷം പങ്കിടാനും കഴിയുന്നതും അമൃത ആശുപ്രതി ന്യൂറോവിഭാഗത്തിലെ ഡോക്ടർമാരുടെയും സംഘത്തിൻ്റെയും ആത്മാർഥ പിന്തുണ കൊണ്ടാണെന്ന് നടൻ മോഹൻലാൽ. അമൃത ആശുപത്രിയിലെ ന്യൂറോസയൻസസ് വിഭാഗത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.ആയിരക്കണക്കിന് ആളുകൾക്കു തുടർന്നും ആശ്രയവും ആശ്വാസവുമാകാൻ അമൃത ആശുപതിക്കും ന്യൂറോസയൻസസ് വിഭാഗത്തിനും കഴിയട്ടെയെന്നു മോഹൻലാൽ ആശംസിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ബ്രെയിൻ ഹെൽത്തിനും പ്രിവന്റീവ് ന്യൂറോളജി സേവനങ്ങൾക്കുമായുള്ള രാജ്യത്തെ ആദ്യ കേന്ദ്രമായ സെന്റർ ഫോർ ബ്രെയിൻ ഹെൽത്ത് ആൻഡ് പ്രിവന്റീവ് ന്യൂറോളജിയുടെയും , ന്യൂറോ ഇമ്യൂണോളജി സെന്റർ ഓഫ് എക്സലൻസിന്റെയും ഉദ്ഘാടനം നടൻ മോഹൻലാൽ നിർവ്വഹിച്ചു. ന്യൂറോളജി വിഭാഗം മേധാവി ഡോ ആനന്ദ് കുമാർ രചിച്ച “ചിരിയിൽ പൊതിഞ്ഞ നോവറിവുകൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം സംവിധായകൻ ടി കെ രാജീവ് കുമാറിന് നൽകിക്കൊണ്ട് മോഹൻലാൽ നിർവഹിച്ചു.
പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ്കുമാറിൻ്റെ നേതൃത്വത്തിൽ ‘ഭാവരസ’ എന്ന സാംസ്കാരിക പരിപാടിയും , പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി. അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. സൗമ്യ ജഗദീശൻ, ഡോ. ശ്രുതി ശശികുമാർ എന്നിവരുടെ നൃത്തപരിപാടികളും രജത ജൂബിലി ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.