


തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 52 കാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര പരാമര്‍ശം. നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആരോപണം. വായ്പ തരപ്പെടുത്തി നല്കാന് സഹായിക്കാമെന്ന് പറഞ്ഞ് നിരന്തരം ചൂഷണം ചെയ്തതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെയാണ് ഗ്യാസ് തുറന്നുവിട്ടതിന് ശേഷം വീട്ടമ്മയായ മുട്ടക്കാട് സ്വദേശിനി സുനിത കുമാരി തീകൊളുത്തി മരിച്ചത്. പിന്നീട് ആത്മഹത്യ കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു. ഫൊറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുറിപ്പുകള്‍ കണ്ടെടുത്തത്. മകനും മകള്‍ക്കുമായി രണ്ട് കുറിപ്പുകളാണ് ഉണ്ടായിരുന്നത്. സഹകരണ ബാങ്കില്‍ വീട്ടമ്മയ്ക്ക് ചിട്ടിയുണ്ട്. ഒരു വായ്പയും നിലവിലുണ്ട്. മറ്റൊരു വായ്പയ്ക്ക് വീട്ടമ്മ അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് ഫ്രാങ്ക്ളിന് ചൂഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തില്‍ ആരോപണ വിധേയനായ ജോസ് ഫ്രാങ്ക്ളിന് ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. ഇയാളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ വായ്പ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞായിരുന്നു ഉപദ്രവം.
സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ 52കാരിയുടെ മകന് രംഗത്തെത്തി. ജോസ് ഫ്രാങ്ക്ളിന് അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. രാത്രി സമയങ്ങളിലും അമ്മയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. അമ്മയെ ലൈംഗികമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു. വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്ളിന്റെ ഭാഗത്തു നിന്നുമുണ്ടായി. രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണില്‍ വിളിച്ചു ഉപദ്രവിക്കുമായിരുന്നു. വീടിനു മുന്നില്‍ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. പിന്നീട് അമ്മ വായ്പ അപേക്ഷയുമായി പോകാതെയായി. തനിക്കും സഹോദരിക്കും രണ്ടു കത്തുകള്‍ അമ്മ എഴുതി വെച്ചിരുന്നു. അമ്മയെ നഷ്ടപ്പെട്ട തനിക്ക് നീതി വേണമെന്നും മകന് പറഞ്ഞു.