ആലപ്പുഴ: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് താൻ തന്നെയെന്ന കുറ്റസമ്മതവുമായി അബിന്‍.സി.രാജ്. എറണാകുളത്തെ ഏജന്‍സിയില്‍നിന്ന് തന്നെയാണ് നിഖില്‍ തോമസിന് വേണ്ടി കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴിനല്‍കി. കായംകുളം പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണത്തോട് അബിന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വ്യാജ ഡിഗ്രി തരപ്പെടുത്തി കൊടുക്കുന്ന ഏജന്‍സിയുടെ കണ്ണിയാണോ അബിന്‍ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കായംകുളത്ത് പലരുടെയും കൈവശം കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ഡിഗ്രി ഉണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും അബിനെ ചോദ്യംചെയ്യും. തനിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എസ്എഫ്ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ അബിനാണെന്ന് നിഖിൽ തോമസ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതേതുടര്‍ന്ന് മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ പൊലീസ് നാട്ടിലെത്തിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയിൽ കണ്ടെത്തി.വിസ തട്ടിപ്പ് കേസിൽ പ്രതിയായ നടത്തിപ്പുകാരൻ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് ഇയാളാണെന്ന് തെളിഞ്ഞാൽ കേസിൽ പ്രതിയാക്കും. 2022ലാണ് സ്ഥാപനം പൂട്ടിയത്.