തെല്‍ അവീവ് : ഗസ്സയിൽ യു.എസ് പിന്തുണയോടെ ഇസ്രായേല്‍ തുടങ്ങിയ ഭക്ഷ്യവിതരണ കേന്ദ്രമായ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് കേന്ദ്രങ്ങളിലാണ് വെടിവെപ്പ്. മൂന്ന് വെടിവെപ്പ് സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം 102 ആയി. ആയിരത്തോളം പേര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. മേയ് 27ന് ആരംഭിച്ച ജി.എച്ച്.എഫ് കേന്ദ്രങ്ങളിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ നടന്ന സിവിലിയന്‍ കുരുതിയില് സ്വതന്ത്ര അന്വേഷണം വേണമെന്നാണ് യു.എന്‍ ആവശ്യം.എന്നാല്‍ ഇസ്രായേല്‍ സ്വന്തം നിലക്ക് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി വൈറ്റ്ഹൗസ് പ്രതികരിച്ചു.
ഗസ്സയില്‍ ബദല്‍ ഭക്ഷ്യവിതരണ സംവിധാനം ഒരുക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേല്‍ അനുകൂല നിലപാടുള്ള ഇവാഞ്ചലിക്കല്‍ പുരോഹിതന് ജോണി മൂറിനെ ഫൗണ്ടേഷന്റെ പുതിയ ചെയര്‍മാനായും അമേരിക്ക നിയമിച്ചു. അതേ സമയം ഭക്ഷ്യവിതരണം സൈനികവും സ്വകാര്യവുമാക്കി മാറ്റാനുള്ള നീക്കം അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്ന് യു.എന്‍ ഏജന്‍സികള്‍ കുറ്റപ്പെടുത്തി.
ഇസ്രായേല്‍ ഉപരോധം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്ളോട്ടില കപ്പല്‍ വെള്ളിയാഴ്ച ഗസ്സയില്‍ എത്താനിരിക്കെ, ശക്തമായി ചെറുക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ സേന. സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെ 12 പേരടങ്ങിയ സംഘമാണ് കപ്പലിലുള്ളത്. ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്നലെ 63 പേരാണ് കൊല്ലപ്പെട്ടത്.
ശുജാഇയയില്‍ ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സ യുദ്ധത്തിന് വലിയ വിലയൊടുക്കേണ്ടി വരുന്നതായി പറഞ്ഞ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു, ലക്ഷ്യം നേടാതെ പിന്മാറില്ലെന്നും വ്യക്തമാക്കി. ഇസ്രായേലിനു നേര്‍ക്ക് ഇന്നലെ രാത്രി യെമനിലെ ഹൂതികള്‍ വീണ്ടും മിസൈല്‍ അയച്ചു. ഹമാസ് ചെറുത്തുനില്പില് ഗസ്സയില്‍ ഒരു ഇസ്രായേല്‍ സൈനികന് കൂടി കൊല്ലപ്പെട്ടു.