തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം തുടങ്ങി പൊലീസ്. സ്വകാര്യ ഏജൻസി തയ്യാറാക്കിയ വിത്ത് ഐവൈസി എന്ന ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ആപ്പിലേക്ക് വ്യാജ തിരിച്ചറിയൽ കാർഡുകൾ അപ്ലോഡ് ചെയ്തത് എങ്ങനെയെന്നതാണ് മുഖ്യമായും അന്വേഷിക്കുന്നത്. സിആർ കാർഡ് എന്ന മൊബൈൽ ആപ്പ് വഴി ഇതുവഴി എത്ര കാർഡുണ്ടാക്കിയെന്നും ആരെല്ലാം ഇതുപയോഗിച്ചെന്നുമുള്ള പ്രാഥമിക പരിശോധനയും നടക്കുന്നുണ്ട്.
വ്യാജ കാർഡുപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയവരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു.തിരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുടെ സെർവറിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതോടെ വോട്ട് ചെയ്ത മുഴുവൻ പേരുടെയും വിശദാംശങ്ങൾ പൊലീസിന് ലഭ്യമാകും.കള്ളവോട്ടിന് ഉപയോഗിച്ച മുഴുവൻ കാർഡുകൾക്കും ഒരേ നമ്പറാണ് ഉപയോഗിച്ചതെന്ന വിവരം കിട്ടിയുണ്ട്. ഇത് കള്ള വോട്ടർമാരെ കണ്ടെത്താൻ സഹായിക്കുമെന്നും പൊലീസ് കരുതുന്നു. ഹാക്കിംഗ് നടന്നതായി സ്വകാര്യ ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പരാതി നൽകിയിട്ടില്ല. മൊബൈൽ ആപ്പ് നിർമിച്ചത് ആര്, ആർക്കുവേണ്ടി, ഇതിന്റെ പ്രവർത്തനം എങ്ങനെ തുടങ്ങിയ വിവരങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം മേധാവി ഡിസിപി നിതിൻരാജ് പറഞ്ഞു.
കാർഡ് നിർമിച്ചുവെന്ന് അവകാശപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും. ഡിവൈഎഫ്ഐ നേതാക്കളായ എ.എ റഹീം എം.പി, വി.കെ സനോജ്, വി.വസീഫ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.തിരുവനന്തപുരം മ്യൂസിയം പൊലീസിന് പുറമെ എറണാകുളം മൂവാറ്റുപുഴ പൊലീസ് കൂടി വിഷയത്തിൽ കേസെടുത്തു. ആൾമാറാട്ടത്തിനാണ് കേസെടുത്തിരിക്കുന്നത്. തന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റൊരാള് വോട്ട് ചെയ്തതായി യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഡ്വ. ജുവൈസ് മുഹമ്മദ് നൽകിയ പരാതിയിലാണ് കേസെടുത്തത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ പരാതിയും അന്വേഷിക്കും.