


തിരുവനന്തപുരം : യുവനേതാവിനെതിരായ വെളിപ്പെടുത്തലില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് യുവനടി റിനി ആന്‍ ജോര്‍ജ്. ഈ ക്രിമിനലിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയല്ല ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
വെളിപ്പെടുത്തലിന് ശേഷം ഇന്നലെ രാത്രി മുതല്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്നും നടി പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ താന്‍ പേടിക്കില്ല. കൂടുതല്‍ ആക്രമിച്ചാല്‍ അയാള്‍ക്ക് തന്നെയാണ് ദോഷമെന്നും നടി മുന്നറിയിപ്പ് നല്കി. നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം നിരവധി സ്ത്രീകള്‍ വിളിച്ച് യുവനേതാവ് ക്രിമിനലാണെന്നും പറഞ്ഞു. ക്രിമിനല്‍ ബുദ്ധിയുള്ള ആളാണ് ആ നേതാവെന്നും യുവനടി ആരോപിച്ചു. വിഷയത്തില്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറഞ്ഞു.
‘എനിക്ക് വ്യക്തിപരമായി ഇതൊരു വിഷയമല്ല. ഇപ്പോള്‍ ഞാന്‍ നിയമ നടപടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. അറിയില്ല എന്താണ് എന്നുള്ളത്. ഇതൊരു പേഴ്സണ്‍ വിഷയമല്ല. സോഷ്യല്‍മീഡിയയിലൊക്കെ പറയുന്നത് ആ രീതിയിലാണ്. എന്റെ വ്യക്തിപരമായ കാര്യം ഞാന്‍ വിളിച്ചു പറയുന്നു എന്ന രീതിയിലാണ്. ഇത് കാണുന്നവര്‍ മനസിലാക്കേണ്ട കാര്യം, ആ വ്യക്തി എന്നോട് പറഞ്ഞു, പ്രമാദമായ സ്ത്രീ പീഡന കേസുകളില്‍ പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തുസംഭവിച്ചു എന്ന് ചോദിച്ചു. അതാണ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെയാണോ വേണ്ടത്?, ഇത്തരത്തിലുള്ള ആളുകളാണോ കടന്നുവരേണ്ടത് എന്ന പോയിന്റ് ആണ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എന്നെ സംബന്ധിച്ച് ഉപദ്രവം കുറവാണ്. മെസേജുകള്‍ ആ രീതിയില്‍ ആയിരുന്നു. ഞാന്‍ ബുദ്ധിപൂര്‍വം അതിനെ കൈകാര്യം ചെയ്ത് വിട്ടു. എനിക്ക് കേസാവുന്ന രീതിയിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള പെണ്‍കുട്ടികളാണ് മുന്നോട്ട് വരേണ്ടത്. എന്റെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ കാലം തെളിയിക്കും. അതിന് ഞാന്‍ നിയമനടപടി സ്വീകരിച്ചാലും സ്വീകരിച്ചില്ലെങ്കിലും ആ വേട്ടക്കാരൻ സമൂഹത്തിന്റെ മുന്നിലേക്ക് വരിക തന്നെ ചെയ്യും. അതിന് ഒരു ദിവസം ഉണ്ടാവും’- നടി പറഞ്ഞു.