‘ഇടതുപാര്‍ട്ടികള്‍ സൂക്ഷിക്കണം, ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ ഇനി ചിലപ്പോള്‍ മല്‍സരിക്കേണ്ടി വരും’ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന് കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിനും സിപിഐക്കും ദേശീയ പാര്‍ട്ടികള്‍ എന്ന പദവി നഷ്ടപ്പെട്ടാല്‍ അവർക്ക് ചിഹ്നങ്ങളും കൈവിടേണ്ടി വരും. ആ സാഹചര്യത്തിലാണ് മേല്‍പ്പറഞ്ഞ ചിഹ്നങ്ങളില്‍ പോലും മല്‍സരിക്കേണ്ടി വന്നേക്കാമെന്ന് എകെ ബാലന് പറഞ്ഞത്.
തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ എന്നീ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഈ നീക്കം ഉണ്ടായത്. എന്നാല്‍ കോവിഡ് കാരണം അത് നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. 2023ലാണ് ഇത് പ്രാബല്യത്തിൽ വന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ ഭരണവും മറ്റ് രണ്ടു സംസ്ഥാനങ്ങളില്‍ എംഎല്‍എമാരും ഉള്ള ആം ആദ്മി പാര്‍ട്ടിക്ക് ദേശീയപാര്‍ട്ടി പദവി കിട്ടുകയും ചെയ്തു.
സിപിഐക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടുവെങ്കിലും സിപിഎമ്മിന് ഇപ്പോഴും അതുണ്ട്. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളില്‍ എംഎല്‍എമാരുണ്ട് സിപിഎമ്മിന്. കേരളത്തില്‍ 62, ത്രിപുര-10, തമിഴ്നാട്-2, ബിഹാര്‍, അസം, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഒരാൾ വീതവും എന്ന നിലയിലാണ് സിപിഎം എംഎൽഎമാരുടെ എണ്ണം. ലോക്സഭയില്‍ മൂന്ന് എംപിമാരും ഉണ്ട്. സിപിഐക്ക് കേരളം, ബീഹാര്‍, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് എംഎല്‍എമാരുളളത്. കേരളത്തില്‍ 16 എംഎല്‍എമാരും മറ്റു സംസ്ഥാനങ്ങളില്‍ ഓരോന്ന് വീതവും.
ഈ കണക്ക് പഠിച്ചിട്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമോ എന്ന ആശങ്ക എകെ ബാലന് ഉന്നയിച്ചത്. ലോക്സഭയിലെ മൊത്തം സീറ്റുകളുടെ രണ്ട് ശതമാനവും മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും എംഎല്‍എമാരും ഉണ്ടെങ്കില്‍ മാത്രമേ ദേശീയപാര്‍ട്ടിയെന്ന പദവി നിലനിര്‍ത്താന്‍ കഴിയൂ. ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐക്കും കേരളത്തില്‍ മാത്രമേ വിജയ സാധ്യയുള്ളുവെന്നാണ് ആ പാര്‍ട്ടികള്‍ തന്നെ കരുതുന്നത്. ഈ ഇരുപത് സീറ്റില്‍ നിന്നു വേണം രണ്ട് പാര്‍ട്ടികള്‍ക്കും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള സീറ്റുകള്‍ നേടിയെടുക്കേണ്ടത്. ഇതാണ് എകെ ബാലന് ഉദ്ദേശിച്ചത്.
സിപിഐ രൂപീകരിച്ചിട്ട് 100 വര്‍ഷം തികഞ്ഞപ്പോഴാണ് അവര്‍ക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടുന്നത്. ഒരിക്കല്‍ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്റിലെ പ്രതിപക്ഷമായിരുന്നു കമ്യൂണിസ്റ്റുകള്‍ എന്നോര്‍ക്കണം. 1957ല്‍ നെഹ്റുവിന് ശേഷം ഇഎംഎസ് എന്ന മുദ്രാവാക്യം പോലും ഉയര്‍ന്നിരുന്നു. എന്നാല്‍ 1964ലെ പിളര്‍പ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ത്തു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം പിളര്‍ന്ന പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയായിരുന്നു. അതോടൊപ്പം നെഹ്റു, ഇന്ദിരാ സര്‍ക്കാരുകളുടെ സോഷ്യലിസ്റ്റ് സാമ്രാജ്യത്ത വിരുദ്ധനയങ്ങള്‍ കൂടിയായപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ വളർച്ച മുരടിച്ചു. ആശയപരമായി കോണ്‍ഗ്രസിനെ എതിര്‍ക്കാനുള്ള കഴിവ് അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു.
എന്നിരുന്നാലും കേരളം പോലുള്ള സംസ്ഥാനത്ത് സിപിഐക്ക് ചരിത്രത്തിലെ ഏറ്റവും പ്രഗല്ഭനായ മുഖ്യമന്ത്രിയുണ്ടായി. സി അച്യുതമേനോൻ. കേന്ദ്ര ആഭ്യന്തരമന്ത്രിയായ ആദ്യ കമ്യൂണിസ്റ്റുകാരനും സിപിഐക്കാരനായ ഇന്ദ്രജിത്ത് ഗുപ്തയായിരുന്നു. 1996ല്‍ ജ്യോതി ബസുവിലൂടെ ഒരു കമ്യൂണിസ്റ്റുകാരന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കളമൊരുങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മിലെ തൊഴുത്തില്‍ക്കുത്ത് അതിന് തടയിട്ടു. അതോടെ ഇന്ത്യയിലെ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ചരിത്രപരമായ പ്രസക്തി ഏതാണ്ട് അവസാനിച്ചു.
ഒരു കാലത്ത് രാജ്യം ഭരിക്കുമെന്ന് കരുതിയവര്‍ ഇപ്പോള്‍ ദേശീയപാര്‍ട്ടി പദവിയും പാര്‍ട്ടി ചിഹ്നങ്ങളും സംരക്ഷിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. ബിജെപി രൂപീകരിച്ചത് 1980 ലാണ്. അവര്‍ എത്ര തവണ ഇന്ത്യഭരിച്ചുകഴിഞ്ഞുവെന്ന് മനസിലാക്കുമ്പോഴേ ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും ദയനീയചിത്രം വ്യക്തമാവുകയുള്ളു.