തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാകാത്തതിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിൽ അതൃപ്തി പുകയുന്നു. വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാർട്ടി കർഷക വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവർത്തകരെ ഒപ്പംനിർത്താൻ വിഷയം ഉയർത്തി കൊണ്ടുവരണമെന്നാണ് നേതാക്കളുടെ നിലപാട്.
മാണി വിഭാഗത്തിന്റെ കർഷക സംഘടനയായ കർഷക യൂണിയനാണ് സമരത്തിന് ഇറങ്ങുന്നത്. വന്യ ജീവി സംഘർഷങ്ങൾ പരിഹരിക്കുന്നത്തിൽ കേന്ദ്ര നിയമത്തിന്റെ അപര്യാപ്ത സംസ്ഥാന സർക്കാരിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നാൽ പ്രശ്നങ്ങളിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം വെച്ചുപൊറുപ്പിക്കാൻ ആവില്ലെന്ന വികാരമാണ് പാർട്ടിക്കുള്ളത്. വനമന്ത്രി ഉദ്യോഗസ്ഥർ എഴുതിത്തരുന്നത് അതേപടി വായിക്കുന്നത് നിർത്തണമെന്ന് കർഷക യൂണിയൻ ജനറൽ സെക്രട്ടറി എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു.
-തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടന സജീവമാക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ വന്യജീവി സംഘർഷം പരിഹരിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യം പ്രവർത്തകരിൽ നിന്ന് ഉയരുന്നുണ്ട്. പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങുന്നത് ഇതുകൊണ്ടൊക്കെയാണ്. ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താനാണ് കർഷക യൂണിയന്റെ തീരുമാനം.