പാലക്കാട് : നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പേര് ഉയർന്നതിനു പിന്നാലെ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ വ്യാപക പോസ്റ്ററുകൾ. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. ഡിസിസി ഓഫീസ് പരിസരത്താണ് എ തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്ന് മറ്റൊരു പോസ്റ്ററിൽ ആവശ്യപ്പെടുന്നു. സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ട് എഴുതിയ പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ തങ്കപ്പനെതിരെ വലിയ തോതിൽ സൈബർ ആക്രമണവും നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.