കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ വിരാട് കോഹ്ലിയുടെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച വിഷയം. മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്ത് ഫുൾടോസ് വന്ന പന്ത് കോഹ്ലിയുടെ ബാറ്റിൽ തട്ടി ഉയരുകയും ബൗളർ ഹർഷിത് റാണ തന്നെ ക്യാച്ചെടുക്കുകയുമായിരുന്നു. അപ്രതീക്ഷിതിമായിട്ടാണ് പന്ത് വന്നതെന്ന് വിരാട് കോഹ്ലിയുടെ മുഖഭാവങ്ങളിൽ നിന്ന് വ്യക്തവുമായിരുന്നു. ഔട്ട് വിളിച്ചതോടെ സംശയമൊന്നും കൂടാതെ താരം റിവ്യൂവും നൽകി. എന്നാൽ സ്ക്രീനിൽ തേർഡ് അമ്പയറും ഔട്ട് വിളിച്ചതോടെ കോഹ്ലി അക്ഷരാർത്ഥത്തിൽ ഞെട്ടി. അമ്പയർമാരോട് കയർത്ത താരം നിരാശനായാണ് ഗ്രൗണ്ട് വിട്ടത്. ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിയും അമ്പയർമാരോട് തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ഡഗ് ഔട്ടിൽ നിരാശനായി കാണപ്പെട്ട കോഹ്ലി നോബോൾ ആണെന്ന് സഹതാരങ്ങളോട് പറയുന്നുമുണ്ടായിരുന്നു.
പന്തു വന്നത് കോഹ്ലിയുടെ അരയ്ക്കു മുകളിലാണെങ്കിലും ക്രീസ് വിട്ടു പുറത്തിറങ്ങിയതാണ് താരത്തിന് വിനയായത്. 1.04 മീറ്ററിലാണ് കോഹ്ലിയുടെ അരഭാഗമുള്ളത്. താരം ക്രീസിൽ തന്നെയുണ്ടായിരുന്നെങ്കിൽ, ശരീരത്തിന്റെ 0.92 മീറ്റര്‍ പൊക്കത്തിൽ പന്ത് പതിക്കുമായിരുന്നു എന്നാണ് വിശദീകരണം. പരിശോധനകളിൽ ഇക്കാര്യം വ്യക്തമായതോടെയാണ് തേർഡ് അംപയർ നോ–ബോൾ അനുവദിക്കാതിരുന്നത്. നേരത്തെ എൽബിഡബ്ല്യു തീരുമാനത്തിനെതിരെയും കോഹ്ലി സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. മത്സരത്തിൽ ഏഴ് പന്തുകൾ നേരിട്ട കോഹ്ലി 18 റൺസെടുത്താണു പുറത്തായത്. മത്സരത്തിന്റെ അവസാന പന്തിലാണ് ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു റൺ വിജയം നേടിയത്. സീസണില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഏഴാം തോൽവിയാണിത്. രണ്ടു പോയിന്റുമായി പത്താം സ്ഥാനത്താണ് ആർസിബി ഉള്ളത്.