കോഴിക്കോട്: പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ട തകർക്കാൻ സിപിഎം ആവിഷ്ക്കരിച്ച ‘സ്വതന്ത്ര’ പരീക്ഷണങ്ങളിലെ പ്രധാന അസ്ത്രങ്ങളിലൊന്നായിരുന്നു പി.വി അൻവർ. ഏറനാട്ടിലും പൊന്നാനിയിലുമൊന്നും ലീഗിനെ തറപറ്റിക്കാനായില്ലെങ്കിലും കോൺഗ്രസിൽനിന്നു വന്ന അൻവർ മലപ്പുറത്തെ കോൺഗ്രസ് കോട്ടകളിലൊന്നു തന്നെ തകർത്തു; 2016ൽ നിലമ്പൂർ പിടിച്ചെടുത്ത്. ഒട്ടും വൈകാതെ സമൂഹമാധ്യമങ്ങളിൽ പിണറായി വിജയനും സിപിഎമ്മിനും പ്രതിരോധമൊരുക്കി പാര്ട്ടിയുടെ സ്വയം പ്രഖ്യാപിത ‘കടന്നൽസംഘ’ത്തിന്റെ ചാവേർ നേതാവായി മാറി അദ്ദേഹം. സിപിഎമ്മിനെയും പിണറായിയെയും വിടാതെ കുത്തിനോവിക്കുന്ന കാട്ടുകടന്നലായി മാറിയിരിക്കുകയാണ് ഒടുവിലിപ്പോള് അതേ പി.വി അൻവർ.
എഡിജിപി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും മലപ്പുറം മുൻ എസ്പിമാരായ സുജിത് ദാസിനും എസ് ശശിധരനുമെതിരെയെല്ലാം കടുത്ത ആരോപണങ്ങളുമായി അൻവർ പോർമുഖം തുറക്കുമ്പോൾ മുഖ്യമന്ത്രി സുരക്ഷിതനായിരുന്നു. അൻവറിന്റെ തന്നെ ഭാഷയിൽ ഒരുവശത്ത് ‘പിതൃതുല്യ’ പരിഗണനയോടെ മുഖ്യമന്ത്രിയെ ഇരുകരവും ചേർത്ത് സംരക്ഷിച്ചുനിർത്തിയായിരുന്നു ആഭ്യന്തര വകുപ്പിനെതിരായ പോരാട്ടം. സർക്കാരിനെയും സ്വന്തം രാഷ്ട്രീയാസ്ഥിത്വത്തെയുമെല്ലാം ചോദ്യമുനയിൽ നിർത്തുമ്പോഴും, ആദ്യമൊക്കെ ‘പുത്രവാത്സല്യത്തോടെ’യോ സഖാവെന്ന പരിഗണനയിലോ അനുഭാവപൂർവം അൻവറിനെ കേട്ടു മുഖ്യമന്ത്രി. അനുനയിപ്പിച്ചുനിർത്താൻ നോക്കി.
എന്നാൽ, വിശ്വസ്തരായ ശശിക്കും അജിത് കുമാറിനുമെതിരെ ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ടതോടെ പിണറായിയും പൊട്ടിത്തെറിച്ചു. അൻവറിന്റ ആരോപണങ്ങൾ ‘അവജ്ഞയോടെ തള്ളുന്നു’വെന്ന് തീർപ്പുപറഞ്ഞു മുഖ്യമന്ത്രി. സ്വർണക്കടത്തുകാരുടെ കൂട്ടിക്കൊടുപ്പുകാരനെന്ന ചാപ്പയും ആഞ്ഞുപതിച്ചു. അതുവരെയും ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി’ എന്നു മാത്രം അഭിസംബോധനം ചെയ്തു വാഴ്ത്തിക്കൊണ്ടിരുന്ന, എതിരാളികളോട് ദയാദാക്ഷിണ്യമില്ലാതെ മുട്ടിനിന്ന അൻവറിന്റെ ആത്മവീര്യമത്രയും ആ ഒരൊറ്റ വാർത്താസമ്മേളനത്തിൽ ചോർന്നുപോയി. അൻവർ തന്നെ അക്കാര്യം തുറന്നുസമ്മതിച്ചു.
പ്രതിരോധത്തിലായ അൻവർ ആരോപണമുന പരോക്ഷമായി മുഖ്യമന്ത്രിയിലേക്കും തിരിച്ചുവച്ചു. ഒടുവിൽ രാഷ്ട്രീയകേരളം ഉറ്റുനോക്കിയ, ടെലിവിഷൻ ചാനലുകൾ ഇടവേളയില്ലാതെ തത്സമയം പ്രക്ഷേപണം ചെയ്ത രണ്ടു മണിക്കൂർ വാർത്താസമ്മേളനത്തോടെ അൻവർ പിണറായി വിജയനെതിരെയും പരസ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കത്തിജ്ജ്വലിച്ചു നിന്ന പിണറായിയെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ അദ്ദേഹത്തെ വെറുക്കുന്നുവെന്നും ഒരു ഇടതുപക്ഷ എംഎൽഎ പരസ്യമായി തുറന്നടിച്ച അത്യപൂർവമായ മുഹൂർത്തമായിരുന്നു അത്.
പിണറായി വിജയനോട് മുന്നണിയിലെ ഘടകകക്ഷികളും, പാർട്ടിയിലെ പ്രതിയോഗികൾ വരെ പറയാൻ മടിച്ച അപ്രിയസത്യങ്ങളോരോന്നായി വിളിച്ചുപറഞ്ഞു അൻവർ. പിണറായിയുടെ മടിയിൽ കനമുണ്ടെന്നു വിളിച്ചുപറഞ്ഞു. അദ്ദേഹത്തിന് ബിജെപി നേതാക്കളുമായി രഹസ്യബന്ധമുണ്ടെന്ന്, മകൾക്കു വേണ്ടി എഡിജിപിയെ ആർഎസ്എസ് നേതാക്കളെ കാണാൻ അയച്ചെന്നു വരെ തുറന്നടിച്ചു. ആഭ്യന്തരം പരാജയമാണെന്നും വകുപ്പൊഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും പാർട്ടിയിൽ എതിർശബ്ദങ്ങളെയെല്ലാം അടക്കിനിർത്തിയിരിക്കുകയാണെന്നും വിളിച്ചുപറഞ്ഞു. അവസാനമായി, പാർട്ടി പിടിച്ചു പുറത്തിട്ടാൽ ഇടതും വലതുമില്ലാതെ ‘നടുപക്ഷത്ത്’ ഇരിക്കുമെന്നും കേസും കൊലയും ഏറ്റുവാങ്ങാൻ ഉറച്ചുതന്നെയാണെന്നും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് പി.വി അൻവർ.
കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന്, പാർട്ടിക്കു വേണ്ടി സൈബർപട നയിച്ച്, എതിരാളികളെ ദയാദാക്ഷിണ്യമേതുമില്ലാതെ കടന്നാക്രമിച്ച അൻവറിനെ ഒടുവിൽ അതേ പാർട്ടി തന്നെ പെരുവഴിയിൽ ഉപേക്ഷിക്കുകയാണ്. സിപിഎമ്മിനു വേണ്ടിയുള്ള യുദ്ധത്തിൽ കോൺഗ്രസിനെയും ലീഗിനെയുമെല്ലാം ‘കൊന്നുകൊലവിളിച്ചതെല്ലാം’ സോഷ്യൽ മീഡിയയിൽ അങ്ങനെത്തന്നെ കിടക്കുന്നുണ്ട്. ഇടതും വിട്ടു, വലത്തും ഇടമില്ല. അൻവറിന്റെ രാഷ്ട്രീയഭാവിയിൽ ഇരുളടയുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.