തൃശൂർ : മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിൽ മനപ്പൂർവമായ ഒരു കാലതാമസത്തിനും ഇടവരുത്തിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. പുനരധിവാസത്തിൽ നിന്ന് ആരെയും പുറത്താക്കില്ലെന്നും ലിസ്റ്റിൽ ഇല്ലാത്തവർക്ക് പരാതി നൽകാമെന്നും കെ. രാജൻ പറഞ്ഞു.
‘ദുരന്തം നടന്ന് 61 ദിവസം കൂട്ടായി പാർക്കാനുള്ള സ്ഥലം കണ്ടെത്തി തത്വത്തിൽ ഉത്തരവ് പുറപ്പെടുവിച്ചു. അന്നുതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു എങ്കിൽ പകുതിയോളം പൂർത്തിയാകുമായിരുന്നു. എന്നാൽ കോടതി ഇടപെട്ടു. ചില കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫീൽഡിലേക്ക് ഇറങ്ങരുതെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതോടെ നടപടികളുമായി മുന്നോട്ടുപോയി. ദുരന്തബാധിതരായ മുഴുവൻ പേർക്കും സഹായം ലഭ്യമാക്കും. ദുരിതബാധിതർക്ക് ഒരു പേടിയുടെയും ആവശ്യമില്ല. ഒരു സമരത്തിനും ഇറങ്ങേണ്ടതില്ല. എന്നാൽ സമരത്തെ സർക്കാർ വിലക്കില്ല. ദുരന്തബാധിതരുടെ സമരത്തെ ഏതെങ്കിലും വിധത്തിൽ നേരിടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും പരാതി അന്വേഷിക്കും. വീട് ഇല്ലാത്തവര്‍ക്ക് വീട് ഉറപ്പാക്കും’ – കെ. രാജന് പറഞ്ഞു.