ന്യൂഡൽഹി : വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്രനീക്കം. നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണച്ചത് പ്രതിപക്ഷത്തെ സഭയ്ക്ക് ഉള്ളില്‍ പ്രതിസന്ധിയില്‍ ആകും.
പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. ലോക്സഭയില്‍ കോസ്റ്റല്‍ ഷിപ്പിങ് ബില്ലും ഇന്ന് അവതരിപ്പിക്കും. വഖഫ് നിയമ ഭേദഗതി ബില്ല് ഈ സഭാ കാലയളവില്‍ അവതരിപ്പിക്കാനാണ് നീക്കം. ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ബില്ല് നാളെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ആണ് സാധ്യത എന്നും വിവരം ഉണ്ട്. രാജ്യസഭയില്‍ ത്രിഭുവന്‍ സഹകാരി യൂണിവേഴ്സിറ്റി ബില്ലിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും.
വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാര്‍ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തിന് പിന്നാലെയാണ് സിബിസിഐയും രംഗത്തെത്തിയത്. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനക്കും മതേതര മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും സിബിസിഐ വ്യക്തമാക്കി.മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികള്‍ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോര്‍ഡ് ഈ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തിയെന്നും സിബിസിഐ പറഞ്ഞു.
ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നും. മുനമ്പം ഉള്‍പ്പടെയുള്ള ഭൂമി തര്‍ക്കങ്ങള്‍ക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കു’മെന്നും സിബിസിഐയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം എന്നും സിബിസിഐ വ്യക്തമാക്കി.