ഡൽഹി : വഖഫ് ഭേദഗതി ബില്ലിലെ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്തു കേന്ദ്രമന്ത്രി കിരൺ റിജിജു . കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു . പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളുടെ താൽപര്യങ്ങൾ ഇല്ലാതാക്കരുത് . മുനമ്പത്ത് നൂറുകണക്കിന് കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്റിൽ ചർച്ചക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്നായിരുന്നു കെസിബിസിയുടെ ആഹ്വാനം.
മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടണം.
മുനമ്പക്കാർക്കു ഭൂമി വിറ്റ ഫാറൂഖ് കോളജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്നാണ് ഉറപ്പിച്ചു പറഞ്ഞത്. എന്നിട്ടും എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണമെന്നും കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമീസ് കതോലിക്കാ ബാവ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് അലക്സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടിരുന്നു.