ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ജെപിസി അധ്യക്ഷന്‍ ജഗദംബിക പാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ സമ്മേളന കാലയളവില്‍ത്തന്നെ ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് വഖഫ് ബില്‍ ജെപിസി അംഗീകരിക്കുന്നത്. ഭരണകക്ഷിയില്‍പ്പെട്ട 16 എംപിമാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍, 11 പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു. ബില്‍ സഭയില്‍ വെക്കുമ്പോള്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയേക്കും.
പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വേണ്ട സമയം നല്‍കിയില്ലെന്നാണ് പ്രതിപക്ഷ എംപിമാര്‍ ആരോപിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്‍ 2024, ഓഗസ്റ്റ് എട്ടിനാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) പരിശോധനയ്ക്കായി വിട്ടത്. അമുസ്ലിങ്ങളായ രണ്ടുപേർ വഖഫ് ബോർഡ് ഭരണസമിതിയിൽ ഉണ്ടാകുമെന്നത് ഉൾപ്പടെയുള്ളവയാണ് പുതിയ ബില്ലിലുള്ളത്.