കൊച്ചി : എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിദ്യാർഥികളുടെയും പരിക്കേറ്റ പൊലീസുകാരന്റെയും പരാതിയിലാണ് കേസ്. കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് കേസ്. ഇന്നലെ അഭിഭാഷകരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. ബാർ കൗൺസിൽ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. 12 വിദ്യാർഥികൾക്ക് പരിക്കുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 8 അഭിഭാഷകർക്കും, 2 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ബിയർ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് ആക്രമിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ പ്രശ്നം ഉണ്ടാക്കിയത് വിദ്യാർഥികളാണെന്ന് അഭിഭാഷകർ പറഞ്ഞു.
ബാർ അസോസിയേഷൻ പരിപാടിക്കിടെ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ പ്രശ്നം ഉണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിച്ചു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാൻ ശ്രമിച്ചു. അഭിഭാഷകർ മദ്യപിച്ചിരുന്നില്ല എന്നും ബാർ അസോസിയേഷൻ പ്രതിനിധി വ്യക്തമാക്കിയിരുന്നു.