


ചെന്നൈ : തമിഴകത്ത് ആവേശത്തിരയുണര്ത്തി തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനം. പാർട്ടി അധ്യക്ഷനും നടനുമായ വിജയ് വേദിയിൽ എത്തിയതോടെ ആൾക്കൂട്ടത്തിന്റെ ആവേശം വാനോളമായി. മധുരയിലെ പരപ്പതിയിൽ മഹാസമ്മേളനം പുരോഗമിക്കുകയാണ്.
നേതാക്കളുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം, വിജയ് പാർട്ടി പതാക ഉയർത്തി. വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാർട്ടി നേതാക്കളും പാർട്ടി പ്രതിജ്ഞയെടുത്തു. ടിവികെയുടെ രണ്ടാം സംസ്ഥാനതല സമ്മേളനം നാടോടി സംഗീതജ്ഞരുടെ സാംസ്കാരിക പ്രകടനങ്ങളോടെയാണ് ആരംഭിച്ചത്. മധുര ജില്ലയിലെ പരപതിയിൽ സജ്ജീകരിച്ച വേദിയിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് പങ്കെടുക്കാവുന്ന ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മുതൽ പാർട്ടി നേതാവിനെ ഒരു നോക്ക് കാണാൻ ആകാംക്ഷയോടെ അണികളും ആരാധകരും തിങ്ങിനിറഞ്ഞിരുന്നു.
വേദിയുടെ മധ്യത്തിലൂടെ നിർമിച്ച 300 മീറ്റർ നീളമുള്ള റാമ്പിലൂടെ നടന്നാണ് 51 കാരനായ വിജയ് അനുയായികളെ അഭിസംബോധന ചെയ്യുന്നത്. റാമ്പിന്റെ ഇരുവശത്തും നൂറുകണക്കിന് ബൗൺസർമാരും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടയിൽ ടിവികെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആരാധകൻ കുഴഞ്ഞു വീണു മരിച്ചുവെന്ന റിപ്പോര്ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
2024 ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പാർട്ടിക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയിന്റെ രാഷ്ട്രീയ പ്രവേശനം. എട്ട് മാസങ്ങൾക്ക് ശേഷം, ഒക്ടോബർ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ പാർട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നു.
2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെയും (ഡിഎംകെ) ബിജെപിയുടെയും തുറന്ന വിമർശകനായ വിജയ് തന്റെ അനുയായികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.