

ന്യൂഡൽഹി : സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആർഎസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഇന്ത്യ ഒഴികെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാൽ അടിയന്തിരാവസ്ഥാക്കാലത്ത് 42-ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെട്ടു. ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ചേർത്തത്. ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആർഎസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വർഷവുമായി ബന്ധപ്പെട്ട ഡൽഹിയിൽ നടന്ന ഒരു ചർച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
ആർഎസ്എസ് പ്രസ്താവനക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ ഇന്നലെ ഉന്നയിച്ചിരുന്നത്. എന്നാൽ ഇന്ന് ആർഎസ്എസിന്റെ വാദത്തെ അനുകൂലിച്ചിരിക്കുകയാണ് ഉപരാഷ്ട്രപതി.