മലപ്പുറം : യുഡിഎഫിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറിനെ കണ്ടതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാഹുല്‍ പോകാന്‍ പാടില്ലായിരുന്നുവെന്നും ചെയ്തത് തെറ്റാണെന്നും സതീശന് പറഞ്ഞു. ഇനി അന്‍വറുമായി യാതൊരു ചര്‍ച്ചയുമില്ലെന്നും ആ വാതില്‍ അടച്ചെന്നും വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
‘യുഡിഎഫിന്റെ തീരുമാനം അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ലെന്നാണ്. യുഡിഎഫ് തീരുമാനം കണ്‍വീനര്‍ ഔദ്യോഗികമായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പിറ്റേദിവസം വന്ന് അതേകാര്യം ആവര്‍ത്തിച്ചതിനാല്‍ ആ വാതില്‍ യുഡിഎഫ് അടച്ചു. ഇനി ചര്‍ച്ചയില്ല. അന്‍വറിനെ കാണാന്‍ ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയര്‍ എംഎല്‍എയാണോ ചര്‍ച്ചയ്ക്ക് പോകേണ്ടത്?. അയാള്‍ തന്നത്താന്‍ പോയതാണ്. പോയത് തെറ്റാണ്. പോകാന്‍ പാടില്ലായിരുന്നു. യുഡിഎഫ് നേതൃത്വം ഒരുതീരുമാനമെടുത്താല്‍ അതിനൊപ്പം നില്‍ക്കണമായിരുന്നു. പോയതില്‍ എംഎല്‍എയോട് വിശദീകരണം തേടില്ല. നേരിട്ട് ശാസിക്കും അത് സംഘടനാപരമായല്ല. യുഡിഎഫ് അന്‍വറുമായുള്ള ചര്‍ച്ചയുടെ വാതില്‍ അടച്ചു.
മത്സരിക്കണമോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. താന്‍ ആരോടും പത്രികസമര്‍പ്പിക്കരുതെന്ന് പറയില്ല. ആര്‍ക്കും വേണമെങ്കിലും മത്സരിക്കാം. നിലമ്പൂരില്‍ സിപിഐഎം കോണ്‍ഗ്രസും തമ്മിലാണ് മത്സരം. രാഷ്ട്രീയമായാണ് ഏറ്റുമുട്ടുന്നത്. ഈ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനം വിചാരണം ചെയ്യും. ഫലം വരുമ്പോള്‍ കാണാം’ – സതീശന് പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ തുടക്കം മുതല്‍ സിപിഐഎം ബിജെപി ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അതിന്റെ ഭാഗമായാണ് ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടതോടെയാണ് ബിജെപി നേതൃത്വം ഒടുവില്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. സിപിഐഎം നേതൃത്വത്തിന് ബിജെപി നേതാക്കള്‍ നല്കിയ ഉറപ്പ് യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ്. ഇത്തവണ ഒരു വോട്ടുപോലും ഭിന്നിക്കില്ല. സംഘടനാപരമായി യുഡിഎഫ് അതിശക്തമാണ്. നിലമ്പൂരില്‍ ആര് മത്സരിച്ചാലും യുഡിഎഫിന്റെ ഒരുവോട്ടുപോലും പോകില്ല.യുഡിഎഫിന്റെ അഭിമാനത്തിന് മേല്‍ പോറല്‍ ഏല്‍പ്പിക്കുന്ന ഒരു കോംപ്രമൈസും ഇല്ല. ഞങ്ങളുടെ സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്ന് മാത്രമാണ് അന്‍വറിനോട് പറഞ്ഞിട്ടുള്ളത്. അത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്നുവരെ യുഡിഎഫ് നേതാക്കളാരും അദ്ദേഹത്തെ പ്രകോപിക്കുന്ന ഒരുവര്‍ത്തമാനം പറഞ്ഞിട്ടില്ല’- സതീശന് പറഞ്ഞു.