


കൊച്ചി : സംസ്ഥാനത്തെ സർവകലാശാലയിൽ സ്ഥിരമായി വൈസ് ചാൻസിലർമാരെ നിയമിക്കാത്തതിൽ സർക്കാരിനെയും ചാൻസലറിനെയും വിമർശിച്ച് ഹൈക്കോടതി. സ്ഥിരമായി വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്നം പരിഹരിച്ച് വിസിമാരെ നിയമിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കേരള വിസിയുടെ അധിക ചുമതല ഡോ. മോഹൻ കുന്നുമ്മലിന് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലെ വിധിയിലാണ് വിമർശനം. സംസ്ഥാനത്തുള്ള 13 സർവകലാശാലകളിൽ 12 ലും സ്ഥിരം വിസിമാരില്ലെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് സ്ഥിരം ഹർജികൾ വരുന്ന സാഹചര്യമുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.