കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ കുഴി. ഉദ്ഘാടനം നടന്ന് ഒരു മാസം തികയുമ്പോഴാണ് സംഭവം. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകർന്നത്. നിർമ്മാണത്തിലെ പ്രശ്നങ്ങൾ അല്ലെന്നും ടൈൽ പാകി കുഴി അടയ്ക്കും എന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തി ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ഉദ്ഘാടനം നടത്തിയത്. വേലത്തുശേരിയിൽ മൂന്നിടങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്. ഉദ്ഘാടന ശേഷമുള്ള ആദ്യ മഴയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ഇനിയങ്ങോട്ട് എന്താകും എന്ന ആശങ്കയിലാണ് നാട്ടുകാർക്ക്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ മതിയായ പഠനം നടത്താതെയാണ് റോഡ് ടാർ ചെയ്തത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റോഡ് നിർമ്മാണ കരാർ ആദ്യം ഏറ്റെടുത്തയാൾ കരാർ ലംഘനം നടത്തിയതിനെ തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. 20 കോടി രൂപയോളം ചെലവിട്ടാണ് റോഡ് നവീകരിച്ചത്.