വാഷിംഗ്ടൺ ഡിസി: വനിതാ ഫുട്ബോളിലെ സൂപ്പർതാരവും അമേരിക്കയുടെ കായിക ഇതിഹാസവുമായ മെഗൻ റാപിനോ വിരമിക്കുന്നു. 38-കാരിയായ താരം അമേരിക്കയുടെ രണ്ട് വനിതാ ലോകകപ്പ് നേട്ടങ്ങളിലും ഒളിംപിക്സ് സ്വർണനേട്ടത്തിലും പങ്കാളിയായിരുന്നു.
ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവടങ്ങളിലായി ഈ വര്ഷം നടക്കുന്ന ലോകകപ്പിന് ശേഷം രാജ്യാന്തര കരിയർ അവസാനിപ്പിക്കുമെന്നും നാഷണൽ വിമൻസ് സോക്കർ ലീഗ്(എൻഡബ്ല്യുഎസ്എൽ) സീസൺ തീരുന്നതോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നും റാപിനോ വ്യക്തമാക്കി. തുല്യവേതന സമരം, വംശീയ വിദ്വേഷത്തിനെതിരായ പ്രചരണം, വലതുപക്ഷ വിരുദ്ധ നിലപാടുകൾ, എൽജിബിടിക്യു അനുകൂല പ്രസ്താവനകൾ എന്നിവയിലൂടെ കായിക ലോകത്തെ ഏറ്റവും ശക്തിയേറിയ ആക്ടിവിസ്റ്റ് ശബ്ദത്തിന് ഉടമയുമാണ് റാപിനോ.
2019 ലോകകപ്പിൽ യുഎസിനെ മുന്നിൽ നിന്ന് വിജയത്തിലേക്ക് നയിച്ച റാപിനോ, ബാലൺ ഡി ഓർ, ഫിഫ ദ ബെസ്റ്റ് എന്നീ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2006 മുതൽ ദേശീയ ടീമിനായി കളിക്കുന്ന താരം അമ്പതിലേറെ ഗോളുകളും അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. എൻഡബ്ല്യുഎസ്എൽ കരിയറിൽ ഒഎൽ റെയ്ൻ ക്ലബിനായി 2011 മുതൽ പോരാടുന്ന റാപിനോ 48 ഗോളുകളുമായി ലീഗിലെ മുൻനിര ഗോൾസ്കോറർമാരുടെ പട്ടികയിൽ ആറാം സ്ഥാനം അലങ്കരിക്കുന്ന താരമാണ്.