ലഖ്നൗ: ഉത്തർപ്രദേശിലെ ഘോസിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ പാകിസ്താനെന്നു വിളിച്ച് യോഗി സർക്കാരിലെ മന്ത്രി. എൻ.ഡി.എ ഘടകകക്ഷിയായ നിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദാണ് വംശീയാധിക്ഷേപം നടത്തിയത്. സമാദ്വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിങ്ങിനു ഭൂരിപക്ഷം ലഭിച്ച മേഖലയെക്കുറിച്ചായിരുന്നു അധിക്ഷേപം.
ഇന്നലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴായിരുന്നു സഞ്ജയ് നിഷാദ് വിവാദ പരാമർശം നടത്തിയത്. ‘പാകിസ്താൻ മേഖലയിലെ (ഇ.വി.എം) പെട്ടികൾ എണ്ണുമ്പോൾ പാകിസ്താനാണു ജയിക്കുന്നതെന്നു തോന്നും. എന്നാൽ, ഞങ്ങളുടെ മേഖലയിലെത്തുമ്പോൾ അവർ ചിത്രത്തിൽനിന്നു തന്നെ മായും’-ഇങ്ങനെയായിരുന്നു അധിക്ഷേപം.പാകിസ്താൻ മേഖല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നും സഞ്ജയ് നിഷാദ് പിന്നീട് വിശദീകരിച്ചു. എസ്.പിക്ക് വോട്ടു ലഭിക്കുന്ന മേഖലയാണ് പാകിസ്താനെന്നായിരുന്നു വിശദീകരണം. എസ്.പിയുടെ പ്രീണനരാഷ്ട്രീയത്തിന്റെ ഫലമാണിതെന്നും ആരോപണം തുടർന്നു.
യു.പി മന്ത്രിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ എസ്.പി രംഗത്തെത്തി. ഇതെല്ലാം ഭാരതമെന്ന ഇന്ത്യയുടെ ഭാഗമാണെന്ന് ആരെങ്കിലും അദ്ദേഹത്തിനു പറഞ്ഞുകൊടുക്കണമെന്ന് എസ്.പി നേതാവ് ശിവപാൽ യാദവ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരും ഭാരത മാതാവിന്റെ മക്കളാണെന്നും ആദരിക്കപ്പെടേണ്ട പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കകത്ത് പാകിസ്താനുണ്ടെന്നു പറയുന്നവർ രാജ്യത്തിന്റെ പരമാധികാരത്തെയാണു വെല്ലുവിളിക്കുന്നതെന്നും ശിവപാൽ ‘എക്സി’ൽ വിമർശിച്ചു.
42,759 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഘോസിയിൽ എസ്.പിയുടെ സുധാകർ സിങ് ബി.ജെ.പി നേതാവും സിറ്റിങ് എം.എൽ.എയുമായ ദാരാ സിങ് ചൗഹാനെ തോൽപിച്ചത്. സുധാകറിന് 1,24,427 വോട്ട് ലഭിച്ചപ്പോൾ ദാരാ സിങ്ങിനു കിട്ടിയത് 81,668 വോട്ടാണ്. കഴിഞ്ഞ തവണത്തേതിൽനിന്ന് ഇരട്ടിയോളം വർധനയാണ് എസ്.പിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. ചൗഹാൻ എസ്.പി വിട്ട് ബി.ജെ.പിയിലെത്തിയതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്.