


റായ്പൂർ : ഛത്തീസ്ഗഢിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ യു എ പി എ കേസിൽ അറസ്റ്റിൽ. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് ഭീകരവാദ പ്രചാരണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഐ എസ് നിർദ്ദേശം അനുസരിച്ചാണ് ഇവർ പ്രവർത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ഛത്തീസ്ഗഡ് എ ടി എസ് ആണ് ഇരുവരെയും പിടികൂടിയത്. കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലെ ആന്റി ടെററിസം സ്ക്വാഡാണ് (എടിഎസ്) ഗുരുതരമായ ഒരു ഭീകരാക്രമണ പദ്ധതി കണ്ടെത്തിയത്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ, തീവ്രവാദപരവും പ്രകോപനപരവുമായ ഉള്ളടക്കം, വീഡിയോകൾ, ഐ എസ് ബന്ധപ്പെട്ട പ്രസംഗങ്ങൾ, പ്രചാരണ സാമഗ്രികൾ, ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ എന്നിവ കൗമാരക്കാർക്ക് പതിവായി അയച്ചിരുന്നു.
ഇത് വളരെ സംഘടിതവും ആസൂത്രിതവുമായ രീതിയിലാണ് നടപ്പിലാക്കിയത്. അതിലൂടെ കൗമാരക്കാരുടെ മാനസികാവസ്ഥ ദുർബലപ്പെടുകയും അവരെ “ജിഹാദി പാത” സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു- എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ഗൂഢാലോചന യഥാസമയം കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ, സംസ്ഥാനത്തെ കൗമാരക്കാരെ ചൂഷണം ചെയ്ത് ഒരു തീവ്രവാദ ശൃംഖല സ്ഥാപിക്കപ്പെടുമായിരുന്നുവെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ പറയുന്നു.