കൊച്ചി : മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴയിൽ താമസിക്കുന്ന കണിയാൻകുന്ന് ഷാഹിദ്, കാരക്കോട് വീട്ടിൽ റഫ്സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. അക്രമികളെ രക്ഷപെടാൻ സഹായിച്ചവരാണ് ഇരുവരും. മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്. കല്ലൂർക്കാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്.
എസ്ഐയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു കദളിക്കാട് വഴിയാംചിറഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. ഗുരുതര പരുക്കേറ്റ എസ് ഐ യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.