കൊച്ചി : എറണാകുളത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കേസ് ഒതുക്കാൻ കശുവണ്ടി വ്യാപാരിയിൽ നിന്ന് കോഴ ആവശ്യപ്പെട്ടവർ അറസ്റ്റിൽ. തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി എന്നിവരാണ് വിജിലൻസ് പിടിയിലായത്. കൊല്ലം സ്വദേശിയിൽ നിന്നാണ് രണ്ടുകോടി തട്ടാൻ ശ്രമിച്ചത്.
എറണാകുളം വിജിലൻസ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇഡി കൊച്ചി യൂണിറ്റ് കശുവണ്ടി വ്യാപാരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ ഇയാളെ ബന്ധപ്പെട്ട് കേസ് ഒതുക്കാൻ സഹായിക്കാമെന്നും ആവശ്യപ്പെടുന്ന തുക നൽകിയാൽ മതിയെന്നും പറയുന്നത്. രണ്ട് കോടി രൂപ നാല് തവണയായി അൻപത് ലക്ഷം രൂപ വീതം പ്രതികൾ നൽകിയ അക്കൗണ്ടിൽ നിക്ഷേപിക്കാനായിരുന്നു ആവശ്യം. അഡ്വാൻസ് തുകയായി രണ്ട് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പട്ടതിനു പിന്നാലെയാണ് വ്യാപാരി വിജിലൻസിനെ സമീപിച്ചത്.
അന്യസംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയുടേതാണ് പ്രതികൾ നൽകിയ അക്കൗണ്ട്. വിജിലൻസ് നൽകിയ തുക കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെങ്ങനെയാണ് വ്യാപാരിയെ ഇഡി ചോദ്യം ചെയ്തതെന്നടക്കമുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിച്ചു വരികയാണ്.