


വാഷിങ്ടൺ ഡിസി : അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടിയുടെ പ്രാഥമിക രൂപരേഖയിൽ ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകളാണ് നടന്നതെന്നും സമാധാന കരാർ ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലഘൂകരിച്ച ചർച്ചകൾ, പുതിയ പ്രതീക്ഷകൾ :-
സങ്കീർണ്ണമായ വിഷയങ്ങൾ മാറ്റിനിർത്തി, ഉടൻ പരിഹരിക്കാവുന്ന കാര്യങ്ങളിൽ ഊന്നൽ നൽകി ചർച്ചകൾ ലഘൂകരിക്കാനാണ് ട്രംപിന്റെ തീരുമാനം. ഇറാനിലെ മിതവാദികൾക്ക് ചർച്ചാ മേശയിലേക്ക് തിരിച്ചുവരാൻ ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേനയുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.
ഉടമ്പടിയിലെ പ്രധാന നിർദ്ദേശങ്ങൾ :-
30 ദിവസത്തെ ചർച്ചകൾ: യുദ്ധം അവസാനിപ്പിച്ചു കൊണ്ട് ഒപ്പിടുന്ന കരാറിന് പിന്നാലെ തർക്കവിഷയങ്ങളിൽ പരിഹാരം കാണാൻ 30 ദിവസത്തെ കാലാവധി നിശ്ചയിക്കും.
ആണവ നിയന്ത്രണം: ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന നിബന്ധന ട്രംപ് ആവർത്തിച്ചു. യുറേനിയം സമ്പുഷ്ടീകരണത്തിന് 10 വർഷത്തിലധികം നിരോധനം ഏർപ്പെടുത്തിയേക്കും.
ആസ്തികൾ വിട്ടുനൽകൽ: അമേരിക്ക മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ തിരികെ നൽകുന്നതും ചർച്ചയിലുണ്ട്.
ഹോർമുസ് കടലിടുക്ക്: മേഖലയിലെ സുരക്ഷയും ചരക്ക് നീക്കവും പുനസ്ഥാപിക്കുന്നതും ഉടമ്പടിയുടെ ഭാഗമാണ്.
ഇറാൻ തങ്ങളുടെ ഔദ്യോഗിക പ്രതികരണം വ്യാഴാഴ്ച മധ്യസ്ഥരെ അറിയിക്കുമെന്നാണ് സൂചന. കരാർ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കങ്ങളിലേക്ക് പോകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. എങ്കിലും, നിലവിലെ സാഹചര്യത്തിൽ ഒരു സമാധാന ഉടമ്പടി ഉണ്ടാകാനുള്ള സാധ്യത തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.