


തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ഒരു സതീശന് മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ പ്രതികരണത്തിലാണ് സുധാകരന് ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വ്യക്തിയുടെ പേരല്ല, ഒരു ഫോര്‍മുലയാണ് താന്‍ നിര്‍ദേശിച്ചത്. അതു പുറത്തു പറയാന്‍ കഴിയില്ല. അത് രഹസ്യമാണെന്ന് കെ സുധാകരന് പറഞ്ഞു.
ഒരു വി ഡി സതീശന് മാത്രമല്ല, നിരവധി സതീശന്മാര് കോണ്‍ഗ്രസിലുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്. കഴിവുള്ള നിരവധി നേതാക്കന്മാരാണ് പാര്‍ട്ടിക്കുള്ളത്. ഒരു പാര്‍ട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ അസ്തിത്വമാണ് എംഎല്‍എമാര്‍. അവരുടെ പിന്തുണയില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റില്ല. അപ്പോള്‍ അവര്‍ നമ്മളെ താങ്ങണം. അവര്‍ താങ്ങും. കെ സുധാകരന് പറഞ്ഞു.
കേരളത്തിലെ സാഹചര്യം വ്യക്തമായി താൻ നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നയാൾക്ക് എംഎൽഎമാരുടെ പിന്തുണ വേണം. മുഖ്യമന്ത്രിയാകേണ്ടവർ ഭൂരിപക്ഷം കണ്ടെത്തണം. തന്നെ പിന്തുണക്കുന്നവരെ താനും പിന്തുണക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎമാരുടെ ഭൂരിപക്ഷമാണോ മുഖ്യമന്ത്രിയെ തീരുമാനിക്കുക? എന്ന ചോദ്യത്തിന്; ‘അത് അവര്‍ കണ്ടെത്തട്ടെ എന്നായിരുന്നു മറുപടി. പ്രവർത്തകരുടെ വികാരംകൂടി തൊട്ടറിഞ്ഞായിരിക്കണം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെയെന്നും കെ സുധാകരൻ പറഞ്ഞു.